2014 നവംബർ 22, ശനിയാഴ്‌ച

::എന്തിനോ വേണ്ടി തിളച്ച സാമ്പാര്‍::

-എപ്പിടപ്പി
സാമ്പാര്‍ എന്ന്‍ കേള്‍കുമ്പോള്‍ നിങ്ങള് വിചാരിക്കും ഞാന്‍ ആദ്യമായിട്ട് സാമ്പാര്‍ വെച്ച കഥയാന്നെന്ന്‍. എന്നാല്‍ ഇതിന് സാമ്പാറുമായി യാതൊരു ബന്ധവുമില്ല. ഇതൊരു പോപ്പിന്‍സിന്‍റെ  കഥയാണ്‌.

അന്നെന്‍റെ നഴ്സറിക്കാലം. വെങ്ങോലക്കവലയിലെ വാപ്പയുടെ തയ്യല്‍ക്കട കഴിഞ്ഞാണ് നഴ്സറി. നഴ്സറിയില്‍ കൊണ്ടാക്കുന്നതും തിരിച്ച് വീട്ടില്‍ കൊണ്ടുപോകുന്നതും ഉമ്മച്ചിയുടെ ജോലിയാണ്. ഒരു ദിവസം നഴ്സറി വിട്ട് വീട്ടില്‍ പോകുന്നതിനിടയില്‍ സഹപാഠിയുടെ കയ്യില്‍ കണ്ട പോപ്പിന്‍സ്‌ എന്നെ വല്ലാതെ ആകര്‍ഷിച്ചു. ഒരെണ്ണം കിട്ടിയെങ്കില്‍ എന്ന്‍ എന്നിലെ കൊച്ചു കുട്ടി ആശിച്ചു. ഒരെണ്ണം തിന്നാല്‍കൊള്ളാം. സംഭവം ഉമ്മച്ചിയുടെ അടുത്ത് പറഞ്ഞു. 
ജങ്ക ജഗ ജഗ..........
പറ്റില്ല...!!!
കാരണം മറ്റൊന്നുമല്ല. മിട്ടായി-പലഹാര വിരോധിയും സര്‍വ്വോപരി പ്രകൃതി ചികിത്സാ വിദഗ്ദ്ധനുമായ മിസ്റ്റര്‍ വാപ്പ തന്നെ. കൈക്കൂലി കൊടുക്കുന്നതും വാങ്ങുന്നതും തെറ്റാണ് എന്നതുപോലെ മിട്ടായിയും പലഹാരങ്ങളും വാപ്പയുടെ കണ്ണില്‍ നിഷിദ്ധമാണ്.....  മേടിക്കുന്നത് കണ്ടു കഴിഞ്ഞാല്‍ എട്ടിന്‍റെയും പതിനാറിന്‍റെയും പണി ഒരുമിച്ച് കിട്ടും. അതുകൊണ്ട് തന്നെ എന്നെയും വലിച്ച് നിരക്കി വീടണയാന്‍ ഉമ്മച്ചി തീരുമാനിച്ചു. എനിക്കാണെങ്കില്‍ പോപ്പിന്‍സ്‌ ഇപ്പൊ കിട്ടണം.

അസീസിക്കയുടെ കടയിലെ ചില്ല് ഭരണിയിലേക്ക് എന്നെ ആരോ പിടിച്ച് വലിക്കുന്നതു പോലെ എനിക്ക് തോന്നി....

റോഡില്‍ ഉരുണ്ടുമറിഞ്ഞുള്ള  നീണ്ട കരച്ചിലിനും പിടിവലികള്‍ക്കും ശേഷം ഉമ്മച്ചി സമ്മതിച്ചു. രണ്ട് അടി കിട്ടിയെങ്കിലെന്താ.... സംഭവം മേടിച്ച് താരാമെന്ന്‍ പറഞ്ഞല്ലോ...!!! അങ്ങനെ അസീസിക്കയുടെ കട ലക്ഷ്യമാക്കി വാപ്പ കാണുന്നുണ്ടോ എന്നും നോക്കി ഞങ്ങള്‍ നടന്നു. കടയിലെത്തി, സംഭവം പോക്കറ്റിലാക്കി. രണ്ട് രൂപ.

ഇപ്പൊ തിന്നാലോ..!!!

വേണ്ട... വീട്ടിലെത്തട്ടെ....

ഒന്നുമറിയാത്ത മട്ടില്‍ മങ്കള്‍യാന്‍റെ വേഗതയില്‍ ഞങ്ങള്‍ കവലയിലെ ഓട്ടോ സ്റ്റാന്‍ഡ് പിന്നിട്ടു. പെട്ടെന്നാരോ പിന്നില്‍ നിന്നും വിളിച്ചു.

വാപ്പച്ചി....!!!!!

എന്തെങ്കിലും കാര്യം ഉമ്മച്ചിയോട് പറയാന്‍വിട്ടുപോയിട്ടുണ്ടാവും. വാപ്പ വരുന്നത് വരെ കനാലിന്‍ ചെരുവിലെ പച്ചപ്പും വെള്ളവും മീനുകളും പായലും വരെ ഞാന്‍ നോക്കി നിന്നു. കനാലിലെ വര്‍ണ്ണാഭമായ കാഴ്ചകളിലേക്ക് എന്നിലെ പിഞ്ചു ബാലന്‍ ഊളിയിട്ടു. അങ്ങനെ നോക്കി നിക്കുമ്പോളതാ ആരോ കയ്യില്‍ കയറിപ്പിടിച്ചു. തിരിഞ്ഞു നോക്കിയപ്പോള്‍ അതാ വീണ്ടും വാപ്പ....!!!

പിന്നെ എല്ലാം പെട്ടെന്നായിരുന്നു.

കയ്യില്‍നിന്നും പോപ്പിന്‍സ്‌ വാങ്ങി ഞാന്‍ നോക്കി നിന്ന കനാലിലേക്ക് തന്നെ മലിംഗ സ്റ്റൈലില്‍ ഒരേറ്.... പോപ്പിന്‍സ്‌ പായലുകള്‍ക്കിടയിലേക്ക് മാഞ്ഞു. പാവം മീനുകള്‍ക്ക് കഴിക്കാനായിരിക്കും വിധി.

അപ്പോഴത്തെ എന്‍റെ അവസ്ഥ....

കട്ടഞ്ചായില്‍ ടൈഗര്‍ ബിസ്കറ്റ് വീണവന്‍റെ മനപ്രയാസം ഒന്ന്‍ ഊഹിക്കാവുന്നതേയുള്ളു. ഞാന്‍ കരഞ്ഞുകാണില്ല എന്നുംകൂടി ഊഹിച്ചോ. ;) അങ്ങനെ നിറമിഴികളുമായി ഞാന്‍ വീട്ടിലേക്ക് നടന്നകന്നു.

ഇപ്പൊ പോപ്പിന്‍സ്‌ കാണുമ്പോ ഒരുതരം പുച്ഛമാണ്. ഒരു ലോഡ് പുച്ഛം ഞാന്‍ വാരി വിതറും.... വീണ്ടും ഒരനുഭവം ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞതിന്‍റെ ചാരിതാര്‍ത്ഥ്യം പങ്കുവെച്ചുകൊണ്ട്....എപ്പിടപ്പി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ